ഹേ! സുകാവ്യതരുണീമണീ! സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍നടനമേകയാല്‍.....
ഹാ!ഭവന്നിനവുകൂടി ഞാനധികയത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതികേമമല്ല തവകാന്തിയോലുമുടലേല്‍ക്കുവാന്‍.

Monday, October 10, 2011

കണികാണണം
============

വിതയ്ക്കാത്തൊരെന്‍ ജീവിതപ്പാടമൊപ്പം
വരണ്ടേ കിടക്കും പറമ്പിന്നു കാണ്‍കേ
മനസ്സില്‍പ്പെരുക്കും കൊടുംതാപവീര്യം
പുകയ്ക്കുന്നൊരക്ഷത്തിനെന്തു കണികാണാന്‍?

ചലിയ്ക്കും ദലങ്ങള്‍ ‍ചിലയ്ക്കുന്നനാദം
പൊഴിയ്ക്കുന്ന തേന്മാവൊരുക്കും ഫലങ്ങള്‍
പഴുത്തൊട്ടുതൂങ്ങിക്കിടക്കുന്നദര്‍ശം
പൊലിയ്ക്കാത്ത കാലത്തിനെന്തുകണി തരുവാന്‍‍?

വരിച്ചക്ക തൂങ്ങുന്ന മാറുംവിടര്‍ത്തീ
വയസ്സി‍പ്പിലാവിന്റെ വിശ്രാന്തനില്‍പ്പും,
ചുവട്ടില്‍ പുളയ്ക്കുംകരങ്ങളാല്‍നില്‍ക്കും
കുലയ്ക്കുന്നവാഴയുടെ വരഹരിതഭംഗിയും,

മണിത്തൊങ്ങലണിയുന്ന പൊങ്കൊന്നനല്‍കും
മനസ്സാകെ പൂക്കുന്ന വരവര്‍ണകാന്തിയും,
ചിരിതൂകിനില്‍ക്കുന്ന മഞ്ഞച്ചപൂവുകള്‍
വിരവില്‍ത്തെളിയ്ക്കുന്ന വിഷുവല്‍ പ്രകാശവും
തെളിയാത്ത കാഴ്ചയ്ക്കുനേരെ മിഴിച്ചിട്ടു
വളരും നിരാശയോടെന്തുകണികാണാന്‍?

മലര്‍ക്കെ തുറക്കു നിന്‍മിഴിയെന്നുചൊല്ലിയെന്‍
മനസ്സുംതൂറക്കുന്നമാതൃരവമില്ലാതെ,
പൊന്‍ നാണ്യമൊന്നുനീ വാങ്ങുകെന്നോതും
പിതൃത്വം പകര്‍ന്നതാംസുകൃതധനമില്ലാതെ,
വിഷുപ്പക്ഷിയോതുന്നസന്ദേശമേശാതെ,
വിത്തുമാകൈക്കോട്ടുമേന്തുവാന്‍ തോന്നാതെ,
മനുജ ജന്മത്തിന്റെ മൂല്യംഗണിയ്ക്കുന്ന
മഹിതശുഭസംസ്ക്കാരപരിമളംവീശാതെ,
മുരടിച്ചു മുള്ളെഴും മനസ്സിനകത്തിനി
മുദവരദഫലഭരിതകണിയെന്തൊരുങ്ങുവാന്‍?

***********************

മനസ്സേ! തമസ്സെഴുംനിന്റെ പൂമുറ്റത്ത്
വരകര്‍ണികാരങ്ങളില്ലായിരിയ്ക്കാം
നഭസ്സാംകളപ്പുര കൂട്ടുന്ന പൊങ്കതിര്‍-
ക്കറ്റതന്‍ കൂമ്പാരമൊന്നു കാണൂ
ഇറുക്കെയടച്ച നിന്മിഴി ശുഭ്രചിന്തയാല്‍
തുറക്കുകില്‍ക്കാണുന്ന നന്ദനാരാമം
അതുതന്നെഅതുതന്നെഅതുതന്നെഹൃത്തേ!
പുതുപുത്തനാം ഭാവമേകുംവിഷുക്കണി.
WRITTEN ON 26.03.2010

No comments:

Post a Comment

Followers